Monday, April 22, 2013


കുറിപ്പടിയിലെ
ലേഹ്യം
ആട്ടിന്‍ പാലില്‍
സേവിക്കണമെന്ന്
വൈദ്യര്‍
വീടായ വീട്ടിലും
നാടായ നാട്ടിലും
കറവയുള്ളൊരാടുമില്ല
നേരമുണ്ടോ
കാലമുണ്ടൊ ?
വിരുന്നുകാര്‍ക്കെല്ലാം
പാലൊഴിച്ച ചായവേണം
കയ്യുണ്ടൊ
കണക്കുണ്ടൊ?
പുര മേയലിന്
പെണ്ണുകാണലിന്
കുറ്റിയടിക്ക്
പാലുകാച്ചലിന്
കുത്തിപ്പിഴിഞ്ഞ്
കറന്നെടുത്ത്
കരയുന്ന
കിടാങ്ങളെ
കുടിക്കാന്‍ വിടാതെ
അളവുപാത്രം
തുളുമ്പിപകര്‍ന്നതെത്ര?
എന്നിട്ടും
ഓമനിച്ചു പോറ്റിയ
കോലാടിനകിടില്‍
മരുന്നിനൊരു തുള്ളി
കരുതിവെയ്ക്കാന്‍
മറന്നുപോയല്ലൊ
ന്റെ റബ്ബേ.....